ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ദുബായിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 408 റൺസെടുത്തു.
ഏകദിനത്തിൽ വെടിക്കെട്ട് ഇരട്ടസെഞ്ചുറി നേടിയ അഭിഗ്യാൻ കുണ്ടുവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ യുവനിരയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 125 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 209 റൺസുമായി കുണ്ടു പുറത്താകാതെ നിന്നു.
അതേസമയം, അർധസെഞ്ചുറിയോടെ വേദാന്ത് ത്രിവേദിയും (90) വെടിക്കെട്ട് അർധസെഞ്ചുറിയോടെ വൈഭവ് സൂര്യവംശിയും (26 പന്തിൽ 50) മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ആയുഷ് മഹാത്രെ (14), വിഹാന് മല്‍ഹോത്ര (ഏഴ്), ഹർവൻഷ് പംഗാലിയ (അഞ്ച്), കനിഷ്ക് ചൗഹാൻ (14), ഖിലാൻ പട്ടേൽ (രണ്ട്) എന്നിവർ നിരാശപ്പെടുത്തി.
മലേഷ്യയ്ക്കു വേണ്ടി മുഹമ്മദ് അക്രം 89 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ നാഗിനേശ്വരൻ സത്നകുമാരൻ, ജാഷ്വിൻ കൃഷ്ണമൂർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഗ്രൂപ്പ് ബിയില്‍ യുഎഇ, പാക്കിസ്ഥാന് എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.